വില്ലന്‍ ലഹരി തന്നെ; മാതാപിതാക്കളോട് മകന്റെ കണ്ണില്ലാ ക്രൂരത !

 

ലഹരിയുടെ വലയിലാണ് കേരളം എന്ന് നമുക്കറിയാം. ദിനം പ്രതി ലഹരിവില്‍പ്പനയുടേയും കൈമാറ്റത്തിന്റെയും ഹബായി മാറുകയാണ് നമ്മുടെ നാട്. കഞ്ചാവില്‍ തുടങ്ങി തീവ്ര ലഹരിമരുന്നുകളായ കൊക്കെയ്ന്‍ സ്റ്റാംപ്, ഹാഷിഷ് ഓയില്‍ എംഡിഎംഎ തുടങ്ങിയവയിലേക്ക് ലഹരിയുടെ മുഖങ്ങള്‍ മാറുമ്പോള്‍ ഇല്ലാതാവുന്നത് അത് ഉപയോഗിക്കുന്നവരുടെ മാത്രം ജീവിതമല്ല. അവരോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ കൂടി ഇതിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. അതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് കോഴിക്കോട്ടേത്.

ആതിര പികെ

ഹരി ഒരു വില്ലനാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ല. എങ്കിലും അറിഞ്ഞുകൊണ്ട് ആ വില്ലനെ ജീവിതത്തിന്റെ ഭാഗമാക്കുന്നവരാണ് നമ്മളില്‍ പലരും. ജീവന് തന്നെ ഭീഷണിയാണ് എന്ന് അറിഞ്ഞുകൊണ്ടും വീണ്ടും വീണ്ടും ലഹരി ഉപയോഗിക്കുന്ന പ്രവണത ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഏത് രൂപത്തിലാണ് ഏത് ഭാവത്തിലാണ് നമ്മുടെ ജീവിതത്തെ ലഹരി എന്ന വിപത്ത് ബാധിക്കുന്നതെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നത് മറ്റൊരു വസ്തുതയാണ്. കഴിഞ്ഞ ദിവസം ലഹരിക്കടിമയായ മകന്‍ തന്റെ മാതാപിതാക്കളോട് ചെയ്ത ക്രൂരത ഇതേ ലഹരിയുടെ അനന്തര ഫലമാണ്. യാതൊരു ദയയും കൂടാതെ സ്വന്തം അച്ഛനെയും അമ്മയെയും നിഷ്ഠൂരം കുത്തിക്കൊലപ്പെടുത്താന്‍ ഒരുമകന് മനസ്സുവന്നെങ്കില്‍ അതിന് കാരണം ലഹരി തന്നെയാണ്. ലഹരിക്ക് അടിമയായ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷൈന്‍ എന്ന യുവാവ് തന്റെ മാതാപിതാക്കളായ ഷാജി, ബിജി എന്നിവരെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അച്ഛനുമായി ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയേയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഷാജിയുടേത് ഗുരുതരമായ പരിക്കാണെന്നാണ് വിവരം. എന്നാല്‍ സംഭവശേഷവും ഷൈന് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. മാത്രവുമല്ല പിന്നാട് ഏറെ നേരം ഷൈന്‍ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്വബോധമില്ലാതെയുള്ള പ്രവര്‍ത്തിയായിരുന്നു ഷൈനിന്റെത്. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോസീസിന് രണ്ട് തവണ വെടിയുതിര്‍ക്കേണ്ടിയും വന്നു. ഇതോടെയാണ് ഷൈന്‍ പൊലീസിന് വഴങ്ങിയത്. ലഹരിക്ക് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

മല്‍പ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് കീഴ്പ്പെടുത്താനായത്. അച്ഛനും അമ്മയും തന്നെ അവഗണിക്കുകയാണെന്നും സ്വത്ത് ഭാഗം വെച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചാണ് ഷൈന്‍ കലഹമുണ്ടാക്കിയതും ആക്രമണം നടത്തിയതും എന്നാണ് പോലീസ് പറയു ന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യേണ്ടത് ലഹരി എന്ന വിപകത്തിനെ കുറിച്ച് തന്നെയാണ്. ലഹരിയുടെ വലയിലാണ് കേരളം എന്ന് നമുക്കറിയാം. ദിനം പ്രതി ലഹരിവില്‍പ്പനയുടേയും കൈമാറ്റത്തിന്റെയും ഹബായി മാറുകയാണ് നമ്മുടെ നാട്. കഞ്ചാവില്‍ തുടങ്ങി തീവ്ര ലഹരിമരുന്നുകളായ കൊക്കെയ്ന്‍ സ്റ്റാംപ്, ഹാഷിഷ് ഓയില്‍ എംഡിഎംഎ തുടങ്ങിയവയിലേക്ക് ലഹരിയുടെ മുഖങ്ങള്‍ മാറുമ്പോള്‍ ഇല്ലാതാവുന്നത് അത് ഉപയോഗിക്കുന്നവരുടെ മാത്രം ജീവിതമല്ല. അവരോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ കൂടി ഇതിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. അതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് കോഴിക്കോട്ടേത്.

ശരീരത്തെയും മനസ്സിനെയും ഒരുപോലെ നശിപ്പിക്കുന്ന അത്യന്തം അപകടകരമായ മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും കവര്‍ന്നെടുക്കുന്നത് നാളെയുടെ പ്രതീക്ഷകളെകൂടിയാണ്. സ്വജീവിതത്തെയും കുടുംബ-സാമൂഹിക ജീവിതത്തെയും ക്രമം തെറ്റിക്കുന്ന മദ്യപാനത്തെയും ലഹരി ഉപയോഗത്തെയും ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഒരാളുടെ മസ്തിഷ്‌കത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയും ശരിയായ ബോധത്തില്‍ നിന്ന് അയാളെ തെറ്റിച്ചുകളയുകയും ചെയ്യുന്നതിനാല്‍ തന്നെ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വലിയ നഷ്ടങ്ങളായിരിക്കും ഉണ്ടാക്കുക. അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാതരം അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും ആത്മഹത്യയുടെയും മൂലകാരണം ലഹരിയാണെന്ന് തന്നെ പറയേണ്ടിവരും.

അടുത്ത കാലത്ത് നടന്ന മിക്കവാറും എല്ലാ കുറ്റകൃത്യങ്ങളിലും പ്രധാന വില്ലന്‍ ന്യൂജന്‍ ലഹരി വസ്തുക്കളാണ്. ഈയിടെ നടന്ന പ്രധാന ക്രിമിനല്‍ കേസുകളിലെല്ലാം അടിസ്ഥാന വിഷയം ലഹരിവസ്തുവായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 85 ശതമാനം കുറ്റകൃത്യങ്ങളിലും പ്രധാന കാരണം ലഹരി വസ്തുവാണെന്ന് കണക്കുകള്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ സ്വഭാവം നോക്കിയാല്‍ ഇത് കാണാനാകും. ചെറിയ കാര്യങ്ങള്‍ക്ക് വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. മുമ്പൊക്കെ ചെറിയ അടിപിടിയില്‍ അവസാനിക്കുന്ന വാക്കേറ്റങ്ങള്‍, ഇപ്പോള്‍ മാരകമായ ആക്രമണങ്ങളിലേക്കാണ് പോകുന്നത്. അത്തരം കേസുകള്‍ പരിശോധിക്കുമ്പോള്‍ അവിടെ മയക്കുമരുന്ന് കടന്നുവരുന്നത് കാണാം. ഇത് തന്നെയാണ് കോഴിക്കോടും നടന്നത്. കുടുംബങ്ങളില്‍ അസമാധാനം വിതറുന്ന, അയല്‍വാസികളുടെയും നാട്ടുകാരുടെയും സ്വസ്ഥത നശിപ്പിക്കുന്ന, നിയമലംഘനത്തിന് പ്രേരിപ്പിക്കുന്ന മദ്യപാനം ആരോഗ്യപരവും സാമ്പത്തികവും സാമൂഹികവുമായ കഷ്ടനഷ്ടങ്ങള്‍ക്ക് മാത്രമേ ഉപകരിക്കുകയുള്ളൂ എന്നതും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.