അഭിപ്രായ സ്വാതന്ത്രമാണ് രാഷ്ട്രീയം, ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല; സുരേഷ് ഗോപി

 

തൃശ്ശൂർ : അഭിപ്രായ സ്വാതന്ത്രമാണ് രാഷ്ട്രീയമെന്ന് മുൻ എംപിയും നടനുമായ സുരേഷ്‌ഗോപി. അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മലക്കപ്പാറ മുക്കുമ്പുഴ ആദിവാസി കോളനിയിലെ ജനങ്ങളുടെ ദുരിത യാത്ര അകറ്റാൻ ഫൈബർ ബോട്ട് സമ്മാനിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു താരത്തിന്റെ പ്രതികരണം.  

കേരളത്തിലെ ജനാധിപത്യം അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും സാക്ഷിനിര്‍ത്തി സുരേഷ് ഗോപി ചോദിച്ചു. തന്റെ അഭിപ്രായ സ്വാതന്ത്രമാണ് തന്റെ രാഷ്ടീയമെന്നും ഒരുത്തനും ഇത് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും സുരേഷ് ഗോപി ചൂണ്ടികാട്ടി. തൃശ്ശൂരില്‍ നിന്ന് വിജയിക്കാതിരുന്നിട്ട് പോലും, മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ രാജ്യസഭയില്‍ ശബ്ദിച്ച പ്രതിനിധിയാണ് താനെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സഭയില്‍ ആദിവാസി സമൂഹത്തിന് വേണ്ടി താന്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് തെളിവാണെന്നും താരം ചൂണ്ടികാട്ടി. വോട്ട് നേടി വിജയിച്ച പ്രതിനിധികള്‍ ഒന്നും ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ വിലയ്‌ക്കെടുത്തില്ല, ജനകീയ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ഇടപെടുന്ന പ്രതിനിധിയെ ആണ് സഭയില്‍ എത്തിക്കേണ്ടത്, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വനവാസി സമൂഹങ്ങളുടെ ക്ഷേമത്തിനു വേണ്ടി സുരേഷ് ഗോപി മുന്‍പും ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ മനുഷ്യത്വപരമായ പ്രവര്‍ത്തികള്‍ മാതൃകപരമാണെന്നും അഭിമാനകരമെന്നും ടിനി ടോം ചൂണ്ടികാട്ടി.