അഴീക്കലില്‍ നിന്ന് സിനിമാ മോഹവുമായി എത്തിയ പെണ്‍കുട്ടിയുടെ ചിറകരിഞ്ഞതാര്? നയന സൂര്യ ആത്മഹത്യ ചെയ്തതോ വകവരുത്തിയതോ? നേരറിയാന്‍ ക്രൈംബ്രാഞ്ച് വീണ്ടും 

 

തിരുവനന്തപുരം: കരിമണലിന്റെ നാട്ടില്‍ നിന്ന് മലയാളത്തിന്റെ യശസായി മാറിയ ആ യുവ സംവിധായികയ്ക്ക് എന്താണ് പറ്റിയത്? ഇന്നും ചോദ്യം ബാക്കിയാകുമ്പോള്‍ മരണമല്ല, ആത്മഹത്യയുമല്ല, മറിച്ച് കൊലപാതകമാണെന്ന നിഗമനത്തിലാണ് വീട്ടുകാരും കൂട്ടുകാരും എത്തുന്നത്. അപ്പോഴും ചോദ്യം അന്വേഷണത്തില്‍ എവിടെയാണ് പാളിയത് എന്നതായിരുന്നു. 
യുവ സംവിധായിക നയനസൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം എത്തുമ്പോള്‍ വഴിതുറക്കുന്നത്  വലിയ അന്വേഷണ വഴികളാണ്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഡിസിആര്‍ബി എസി ദിനിലിന്റെ നേതൃത്വത്തില്‍ നടത്തിയ വകുപ്പുതല പരിശോധനയിലെ കണ്ടെത്തല്‍. തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കുന്നതും. മതിയായ ശാസ്ത്രീയ തെളിവുകള്‍ പോലും ലോക്കല്‍ പൊലീസ് ശേഖരിച്ചില്ല. മരണം രോഗം മൂലമെന്ന നിഗമനത്തിലെത്തിയത് വിദഗ്‌ധോപദേശം ഇല്ലാതെയാണ്. കുഴഞ്ഞു വീണു മരിച്ചുവെന്ന കണ്ടെത്തലിന് അടിസ്ഥാനമില്ല. അടിവയറ്റിലെ പരിക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നയനയുടെ വസ്ത്രം ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങള്‍ ശേഖരിച്ചില്ല. നയനയുടെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലും തെറ്റാണ്. നയനയുടെ സാമൂഹിക പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ, കേസ് ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

.

മൂന്നു വര്‍ഷം മുന്‍പാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പരിക്കുകളുണ്ടെങ്കിലും, തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത വര്‍ധിച്ചത്.

നയന സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്നാണ് മ്യൂസിയം പൊലീസ് കണ്ടെത്തിയത്. സഹോദരന്‍ മധു ഇക്കാര്യം തള്ളി രംഗത്ത് വന്നു. മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് അന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി. നയനയുടെ കഴുത്തിലെ പാടുകള്‍ നയനയുടെ നഖം കൊണ്ടതെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. ശരീരത്തില്‍ ഉണ്ടായിരുന്നത് ചെറിയ മുറിവുകളെന്നും പൊലീസ് കളവ് പറഞ്ഞു. പൊലീസുകാരാണ് ഈ കേസിലെ ഒന്നാം പ്രതിയെന്നും അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മധു ആവശ്യപ്പെ

ടുന്നു.

നയന മരിക്കുന്നതിനു തലേന്നു വരെ രണ്ടാഴ്ചയായി കൂടെ താമസിച്ച കൂട്ടുകാരിയില്‍ നിന്നടക്കം പൊലീസ് വിവരങ്ങള്‍ തേടിയില്ലെന്നത് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ വൈ.എച്ച്. നാഗരാജുവിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അടുപ്പമുള്ള 5 പേരുടെ ഫോണ്‍വിവരം ശേഖരിച്ചതല്ലാതെ തുടര്‍ അന്വേഷണം നടന്നില്ല.

ഇത്തരം വീഴ്ചകള്‍ സാധാരണ കേസുകളില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് എന്ന റിപ്പോര്‍ട്ടാണ് കമ്മിഷണറുടേത്. ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ആദ്യമേയെത്തി അതനുസരിച്ച് കേസ് തീര്‍ത്തതായാണ് വിമര്‍ശം. പുതിയ സാഹചര്യത്തില്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യം ശക്തമാണ്.