ജീവിതം കരുപ്പിടിപ്പിക്കാന്‍ ഏഴാം കടല്‍ താണ്ടി വ്യവസായ രംഗത്തെ അഗ്രഗണ്യനായ കഥ; എം.എ യൂസഫലിയെക്കുറിച്ച് ലുലു കമ്മ്യൂണിക്കേഷന്‍ ഹെഡ് നന്ദകുമാറിന്റെ  വാക്കുകള്‍

 

1973ല്‍ അസാധാരണത്തങ്ങള്‍ ഒന്നുമില്ലാതെ മലബാറില്‍ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ ഏഴാം കടല്‍ താണ്ടി എത്തിയ ഒരു ചെറുപ്പക്കാരന്‍ യു എ ഇ ലെ വ്യവസായ രംഗത്തെ അഗ്രഗണ്യനായി മാറിയ കഥയാണ് എം എ യൂസഫലി എന്ന വ്യവസായ പ്രമുഖന്റെത്.ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മാത്രമല്ല അധ്വാനിക്കാനുള്ള മനസ്സും അര്‍പ്പണമനോഭാവവും ഉള്ള എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന അപൂര്‍വ വ്യക്തിത്വത്തിലേക്ക് എം എ യൂസഫലി എന്ന മനുഷ്യന്‍ നടന്ന് അടുത്തത് പരവതാനിയിലൂടെ ആയിരുന്നില്ല. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ വ്യാവസായിക മേഖലയിലെ വളര്‍ച്ചയെക്കുറിച്ച് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഹെഡ് നന്ദകുമാറിന്റെ വാക്കുകള്‍:-


ചെറുകിട വ്യവസായ മേഖലയില്‍ ജീവിതം പരീക്ഷിക്കാന്‍ ഇറങ്ങിയ യൂസഫലി ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് എത്തിപ്പെട്ടത് യാദൃ ച്ഛികമായിട്ടല്ല. പടിപടിയായുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ് അഥവാ പഠിച്ചിരിക്കേണ്ടതാണ്. 

ചെറുകിട ഗ്രോസറി ബിസിനസ് തുടങ്ങി അതിലെ ആവശ്യങ്ങള്‍ കണ്ടെത്തി ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് സാധ്യതകള്‍ ഉപയോഗപ്പെടുത്തിയതാണ് വിജയം. അറബ് രാജ്യങ്ങള്‍ക്ക് ഇന്നുള്ള അത്രയും പ്രൗഢി ഇല്ലാതിരുന്ന ഒരു കാലത്ത് അവരുടെ സാധ്യതകള്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിലും യൂസഫലിയെ പോലുള്ള പ്രതിഭാധനന്മാരുടെ പങ്ക് ചെറുതല്ല. ലോക്കല്‍ മാര്‍ക്കറ്റിലെ സാധ്യതകളെ അന്തര്‍ദേശീയ തലത്തിലേക്ക് ഉപയോഗപ്പെടുത്തിയതാണ് ആദ്യ ചുവട്.

 ഗള്‍ഫ് യുദ്ധ കാലത്ത് എല്ലാ മേഖലയിലും പ്രതിസന്ധി രൂക്ഷമായിരുന്നു. അന്നും യുദ്ധം താത്കാലികമാണ്, യുഎഇ സുസ്ഥിരമാണ് എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് വ്യവസായ മേഖലയുടെ നെടുംതൂണായി പ്രവര്‍ത്തിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ധൈര്യം പകര്‍ന്നു.ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന വ്യാവസായിക സ്ഥാപനത്തിനു വേണ്ടി നിക്ഷേപിക്കാന്‍ നിക്ഷേപകര്‍ക്ക് മടി ഉണ്ടായിരുന്നില്ല. അതിനവരെ പ്രേരിപ്പിച്ചത് ലുലു എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയും, എം എ യൂസഫലി എന്ന ബിസിനസുകാരന്റെ ദീര്‍ഘവീക്ഷണവുമായിരുന്നു .