കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചു

 

മൃതദേഹം അല്പസമയത്തിനകം വീട്ടുവളപ്പിൽ സംസ്കരിക്കും

കണ്ണൂർ : കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ വന ജനാവലിയാണ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. മൃതദേഹം അല്പസമയത്തിനകം വീട്ടുവളപ്പിൽ സംസ്കരിക്കും.

പാനൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പ്രതി മൊഴി നൽകി. പൊന്നാനി സ്വദേശിയായ സുഹൃത്തിനെയാണ് പ്രതി ശ്യാംജിത്ത് കൊല്ലാൻ പദ്ധതിയിട്ടിരുന്നത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് പ്രതി സംശയിച്ചിരുന്നു.

വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തുന്നത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷിയാക്കുക. ഈ സുഹൃത്തുമായി വിഡിയോകോൾ ചെയ്യുമ്പോഴായിരുന്നു ആക്രമണം.

കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. കത്തി, ചുറ്റിക, സ്ക്രൂഡ്രൈവർ എന്നിവ അടങ്ങിയ ബാഗാണ് കണ്ടെത്തിയത്. കൊലപാതക സമയത്ത് പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും പൊലീസിന് ലഭിച്ചു. ബാഗിൽ കയ്യുറ , വെള്ളക്കുപ്പി, സോക്സ് , മുളകുപൊടി , ഇടിക്കട്ട എന്നിവയും ഉണ്ടായിരുന്നു. ഇവ കുളത്തിൽ താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്.

പാനൂര്‍ കണ്ണച്ചൻ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ(23)യാണ് ഇന്നലെ ഉച്ചയോടെ കൊല്ലപ്പെട്ടത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരെല്ലാം ഒരു മരണവീട്ടിലേക്ക് പോയസമയത്താണ് കൊലപാതകം നടന്നത്. വീട്ടുകാര്‍ തിരികെയെത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. സമീപത്ത് മുഖം മൂടി ധരിച്ച ആളെ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.