കരിപ്പൂരില്‍ മൂന്ന് കോടിയുടെ സ്വര്‍ണം പിടികൂടി; അഞ്ച് പേര്‍ കസ്റ്റഡിയില്‍
 

 

കരിപ്പൂരില്‍ വൻ സ്വര്‍ണ വേട്ട. മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5460 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ന് മാത്രം ആറ് പേരാണ് പിടിയിലായത്. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ കരിപ്പൂരിലെത്തിയത്. റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീര്‍ സ്വര്‍ണം ക്യാപ്‌സൂളുകളായി ശരീരത്തിനുള്ളില്‍ സൂക്ഷിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ദുബായില്‍ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റില്‍ വിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണം പൂശിയ പേപ്പര്‍ഷീറ്റുകളിലാണ് സ്വര്‍ണം കടത്തിയത്. ദോഹയില്‍ നിന്നെത്തിയ അസീസ് നാലു ക്യാപ്‌സൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു. മറ്റൊരു പ്രതി കക്കട്ടില്‍ സ്വദേശി ലിഗേഷിനെ സിഐഎസ്‌എഫ് നേരത്തെ പിടികൂടിയിരുന്നു.

കസ്റ്റംസിനെ വെട്ടിച്ച്‌ പുറത്തു കടന്ന ലിഗേഷ് സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘവുമായി അടിപിടിയുണ്ടായി. തുടര്‍ന്ന് സിഐഎസ്‌എഫ് ആണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റംസിന് കൈമാറി. സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. ഇയാളെ പോലീസിനും കൈമാറിയിട്ടുണ്ട്.