ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു ; കശ്മീരിലെ 1500 പേർക്ക് പുതിയ തൊഴിലവസരം.

ജമ്മു കശ്മീരിൽ ആദ്യ വലിയ വിദേശ നിക്ഷേപത്തിന് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്.
 
 
ശ്രീനഗർ : മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നു. ഇതിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി. ശ്രീനഗറിലെ സെംപോറയിൽ എമാർ ഗ്രൂപ്പ് സ്ഥാപിക്കുന്ന ‘മാൾ ഓഫ് ശ്രീനഗറി’ന്റെ തറക്കല്ലിടൽ ചടങ്ങിൽ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ രജിത് രാധാകൃഷ്ണനും എമാർ ഗ്രൂപ്പ് സിഇഒ അമിത് ജെയിനും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

            250 കോടി രൂപ നിക്ഷേപത്തിലാണ് മാൾ ഓഫ് ശ്രീനഗറ്‍ ഒരുങ്ങുന്നത്.  ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് തറക്കലിടൽ ചടങ്ങ് നടത്തിയത്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പദ്ധതി 2026-ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആഗോള പ്രശസ്തമായ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരാണ് എമാർ ഗ്രൂപ്പ്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലു ഹൈപ്പർ മാർക്കറ്റ് മാളിൽ തയാറാക്കുക. കശ്മീരിൽ നിന്നുള്ള  1500ഓളം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ വ്യക്തമാക്കി.  
                                കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈയിൽ വെച്ച് ജമ്മു കശ്മീർ സർക്കാരും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പ് വെച്ച ധാരണയുടെയും തുടർ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കാശ്മീരിൽ നിക്ഷേപിക്കുന്നത്. ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. നിലവിൽ കാശ്മീർ കുങ്കുമപ്പൂവ്, ആപ്പിൾ,  ബദാം, വാൾ നട്ട് ഉൾപ്പെടെ കാശ്മീരിൽ നിന്നുള്ള ഉത്പന്നങ്ങൾ‌ കർകർഷകർക്ക് മികച്ച വില നൽകി,  ലുലു വിവിധ ഹൈപ്പർ മാർക്കറ്റുകളിലേക്ക്  കയറ്റി അയക്കുന്നുണ്ട്.