വിഷ്ണു പ്രിയയുമായി പ്രണയത്തിലായിരുന്നു, കൊലപാതകം നടത്തിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച്; പ്രതി ശ്യാംജിത്തിന്റെ മൊഴി

 

 

കണ്ണൂര്‍: പാനൂര്‍ വള്ള്യായിലെ 23 കാരി വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് കുറ്റസമ്മതം നടത്തി. താന്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍ മറ്റൊരാളുമായി വിഷ്ണുപ്രിയയ്ക്ക് ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഏറെനാളായി ശ്യാംജിത്തും വിഷ്ണുപ്രിയയും സൗഹൃദത്തിലായിരുന്നു. പിന്നീടത് പ്രണയമായിമാറി. എന്നാല്‍ മറ്റൊരാളുമായി വിഷ്ണുപ്രിയയ്ക്ക് ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചു. രണ്ടു മാസം മുമ്പാണ് ഇത്തരം സൂചനകള്‍ കിട്ടിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആദ്യം ആ യുവാവിനെ കൊല്ലാനാണ് പദ്ധതിയിട്ടത്. പിന്നീട് അത് മാറി വിഷ്ണു പ്രിയയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

ആദ്യം കത്തികൊണ്ട് വിഷ്ണുപ്രിയയെ കുത്തി. അതിന് ശേഷം തലയ്ക്ക അടിച്ചു മരണം ഉറപ്പാക്കിയെന്ന സൂചനയാണ് പൊലീസ് ഈ ഘട്ടത്തില്‍ നല്‍കുന്നത്. ബാങ്ക് കോച്ചിംഗിനും മറ്റും പഠിക്കുന്ന വ്യക്തിയാണ് ശ്യാംജിത്ത്. കൊലപാതകം നടത്തിയെന്നത് പ്രതി സമ്മതിച്ച സാഹചര്യത്തില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് പോകും. താന്‍ ഒറ്റയ്ക്കാണ് തീരുമാനമെടുത്തതെന്നും ശ്യാംജിത്ത് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തും. പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. എങ്കിലും സംശയ രോഗവും പ്രണയ പകയുമാണ് കൊലക്ക് കാരണമെന്ന് പൊലീസും സമ്മതിക്കുന്നു.

അതി ദാരുണമായാണ് കൊസപാതകം നടന്നത്. അഞ്ചു ദിവസം മുമ്പാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടത്. ഇതിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി തറവാട്ട് വീട്ടിലായിരുന്നു ഏവരും ഉണ്ടായിരുന്നത്. ഇവിടെനിന്നും വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. ശഒഷം തിരിച്ചു വരാത്തത് കണ്ടപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.