ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം നടത്തിയ വിനായകനെതിരെ കടുത്ത രോഷം ; പോലീസിന് പരാതി നൽകി കോൺ​ഗ്രസ്

 

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം.സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനമാണ് നടനെതിരെ ഉയരുന്നത്. 

'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' - വിനായകന്റെ ഫെയ്സ്ബുക്ക് ലൈവിലെ പ്രതികരണം ഇങ്ങനെയായിരുന്നു.

കേരളം മുഴുവൻ ജനകീയനായ മുഖ്യമന്ത്രിയുടെ വേർപ്പാടിൽ വിങ്ങിപ്പൊട്ടുമ്പോഴാണ് വിനായകന്റെ ഈ പ്രതികരണം. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രോഷത്തിന് കാരണമായതിന് പിന്നാലെ വിനായകൻ പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്. എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം.