മോന്‍സന്‍ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു; ഗുരുതര ആരോപണവുമായി എം വി ഗോവിന്ദന്‍

 

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ കെപിസിസു പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അടുത്തുള്ളതായി അതീജീവത മൊഴി നല്‍കിയതായും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോക്‌സോ കേസിലും സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ആര്‍ക്കെതിരെയും കേസെടുക്കാന്‍ സിപിഎം നിര്‍ദേശിച്ചിട്ടില്ല. കള്ളക്കേസില്‍ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലതുപക്ഷ താത്പര്യമാണെന്നും മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.കേരളത്തില്‍ പ്രതിപക്ഷം മാധ്യമങ്ങളെ ഉപയോഗിച്ച്  പുകമറ സൃഷ്ടിക്കുകയാണ്. കേരളത്തിലേതു പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ലോകത്തില്ല. എന്നാല്‍, സിപിഎം നിലകൊള്ളുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.