ജസ്റ്റിസ് സിടി രവികുമാർ പിന്മാറി, എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റി

 
ന്യൂഡൽഹി- എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതിനെ തുടർന്ന് അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.
കേസിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹർജിയുമാണ് കോടതി പരിഗണിക്കാൻ സ്വീകരിച്ചിരുന്നത്.
കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു. മുപ്പത്തിമൂന്നാം തവണയാണ് കേസ് കോടതി മാറ്റി വെക്കുന്നത്.
അസുഖബാധിതനായതിനാൽ കേസ് ഇന്ന് പരിഗണിക്കരുതെന്ന് ഊർജ്ജവകുപ്പ് മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസിന്‍റെ അഭിഭാഷകൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.