ജയ്പൂര്‍-മുംബൈ ട്രെയിനില്‍  വെടിവെപ്പ്; നാല് മരണം

 

ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പോയ എക്‌സ്പ്രസ് ട്രെയിനില്‍ വെടിവെപ്പ്. അപകടത്തില്‍ നാല് പേര്‍ മരിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിളാണ് യാത്രക്കാര്‍ക്കു നേരെ വെടിവച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കയ്യില്‍ നിന്ന് ആയുധം പിടിച്ചെടുത്തു. ആര്‍പിഎഫ് ASIയും, രണ്ട് യാത്രക്കാരും ഒരു പാന്‍ട്രികാര്‍ ജീവനക്കാരനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

എസ്‌കോര്‍ട്ട് ഇന്‍ ചാര്‍ജ് എഎസ്ഐ ടിക്കാ റാം ആണ് മരിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍.
ജയ്പുരില്‍ നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന മുംബൈ സെന്‍ട്രല്‍ എസ്എഫ് എക്സ്പ്രസ് ട്രെയിന്‍ പാല്‍ഘര്‍ സ്റ്റേഷന്‍ കടന്നതിനു പിന്നാലെയാണ് സംഭവം. ബി 5 കോച്ചിലാണ് ആക്രമണം നടന്നത്.

വെടിയുതിര്‍ത്തതിനു പിന്നാലെ ഇയാള്‍ ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ദഹിസര്‍ സ്റ്റേഷനു സമീപത്താണ് ഇയാള്‍ ചാടിയത്. പിന്നാലെ കോണ്‍സ്റ്റബിളിനെ ആയുധങ്ങള്‍ സഹിതം ഭ്യാന്ദര്‍ സ്റ്റേഷനില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.