എഐ ക്യാമറ ടെൻഡർ ഇടപാട്; പുതിയ തെളിവ് പുറത്തുവിട്ട്  രമേശ് ചെന്നിത്തല

 
എഐ ക്യാമറ ടെൻഡർ ഇടപാടിൽ ഒത്തുകളി നടന്നതിന് പുതിയ തെളിവ് പുറത്തുവിട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 10 വർഷത്തെ പ്രവർത്തനപരിചയം ഇല്ലാത്ത അക്ഷര എന്റർപ്രൈസസിനെ ടെൻഡറിൽ 
ഉൾപ്പെടുത്തിയത് ഒത്തുകളിയുടെ ഭാഗമെന്ന് ആരോപണം. ട്രാഫിക് ക്യാമറ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത എസ് ആർ ഐ ടി ക്ക് ടെക്‌നിക്കൽ ഇവാലുവേഷനിൽ ക്വാളിഫിക്കേഷൻ നൽകിയതിന്റെ രേഖകളും പുറത്ത് വിട്ടു.
എഐ ക്യാമറ ഇടപാടിൽ, പങ്കെടുത്ത കമ്പനികൾക്കൊന്നും മതിയായ യോഗ്യത ഇല്ല എന്നതായിരുന്നു തുടക്കം മുതൽ തന്നെ പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് ബലമേകുന്ന കൂടുതൽ രേഖകളാണ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടത്.
സര്‍ക്കാരിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പദ്ധതിയുടെ ടെന്‍ഡര്‍നടപടി ക്രമങ്ങള്‍ ഉത്തരവാകുമ്പോള്‍ തന്നെ ബന്ധപ്പെട്ട വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ്. എന്നാൽ രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. 
ടെണ്ടറില്‍ ഒത്തുകളി നടന്നു എന്നതിന്റെ സൂചന കളാണ് പുറത്തു വന്ന രേഖകള്‍ എന്നും ചെന്നിത്തല.
ഇപ്പോഴും ചില പ്രധാന രേഖകള്‍ മറച്ചു വച്ചാണ് കെല്‍ട്രോണ്‍ ഡോക്കുമെന്റുകള്‍ വെബ്‌സൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ് കോടി രൂപ വേണ്ടി വരുന്ന എഐ ക്യാമറ പദ്ധതി 232 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത് 132 കോടി രൂപയുടെ അഴിമതിയാണ് നടത്തിയതെന്നും ചെന്നിത്തല.മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സർക്കാരിന് രക്ഷപ്പെടാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.