പുതിയ പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ച്; ഗുസ്തി താരങ്ങള്‍ക്ക് മര്‍ദനം, നിരവധി പേര്‍ അറസ്റ്റില്‍

 

ന്യൂഡല്‍ഹി- രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ മന്ദിരത്തിന് മുന്നിലേക്ക് ആദ്യ നയിച്ച് രാജ്യത്തിന്റെ അഭിമാനമായ ദേശീയ ഗുസ്തി താരങ്ങളും പിന്തുണയുമായെത്തിയ കര്‍ഷകരും. ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരേ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങളാണ് ദേശീയ പതാകയുമേന്തി പുതിയ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയത്.

സാക്ഷി മാലിക്കിന്റെയും വിനേഷ് ഫോഗട്ടിന്റെയും ബജ്‌റംഗ് പൂനിയയുടെയും നേതൃത്വത്തിലാണ് മഹിളാ പഞ്ചായത്ത് നടത്താന്‍ ഗുസ്തി താരങ്ങള്‍ സമരവേദിയായ ജന്തര്‍ മന്തറില്‍നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തത്.സമരക്കാരെ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു. ബാരിക്കേഡിനു മുകളിലൂടെ കടക്കാന്‍ ശ്രമിച്ച ഗുസ്തി താരങ്ങള്‍ക്കു നേരേ പൊലീസ് ബലപ്രയോഗം നടത്തി. സാക്ഷി മാലിക്ക് അടക്കമുള്ളവരെ പൊലീസ് കസ്റ്റിഡിയില്‍ എടുത്തു. ഇവര്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്ന ദേശീയ പതാകകള്‍ ബലമായി പിടിച്ചു വാങ്ങാന്‍ പൊലീസ് ശ്രമം നടത്തി. രാജ്യത്തിനു നിരവധി അന്താരാഷ്ട്ര മെഡലുകള്‍ നേടിത്തന്ന വനിതാ താരം വിനേഷ് ഫോഗട്ടിനെ പുരുഷ പൊലീസ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പിന്നീട് വിനേഷിനെയും കസ്റ്റഡിയിലെടുത്തു.

മുന്നോട്ടു പോകാനാവാതെ വന്നതോടെ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണിന്റെ ഔദ്യോഗിക വസതിക്കു സമീപം ധര്‍ണ നടത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബ്രിജ് ഭൂഷണ്‍ ബിജെപിയുടെ എംപി കൂടിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുള്ളത്. വൈകിയാണെങ്കിലും ഇയാള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും, രണ്ടു വട്ടം 'മൊഴിയെടുക്കാനും' പൊലീസ് തയാറായിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

ഇതിനിടെ, ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ ഗുരുതരമല്ലെന്ന നിലപാടാണ് ഡല്‍ഹി പൊലീസ് സ്വീകരിച്ചിരിക്കുന്നതെന്ന സൂചനയും പുറത്തുവന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ അടക്കമുള്ള നിയമങ്ങള്‍ പ്രകാരമാണ് ബ്രിജ് ഭൂഷണിതെരേ കേസെടുത്തിരിക്കുന്നത്.