സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐകദാര്‍ഢ്യവുമായി പ്രിയങ്ക

 

ന്യൂഡല്‍ഹി - ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷന്‍  തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്തി. ഇന്ന് രാവിലെ ഡല്‍ഹി ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ എത്തിയ പ്രിയങ്ക, ഗുസ്തി താരങ്ങളായ സാക്ഷി മലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ളവരുമായി ആശയവിനിമയം നടത്തി.
ഏഴ് വനിത ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ് വൈകിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായത് ഇന്നലെയാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പോക്സോ അടക്കം രണ്ട് കേസാണിപ്പോള്‍ എടുത്തിട്ടുള്ളത്.
 ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് സമരമുഖത്തുള്ള സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ രാജ്യത്തിന്റെ അഭിമാന താരങ്ങള്‍. മോഡി സര്‍ക്കാറിന് വേണ്ടപ്പെട്ടവര്‍ എന്തു തെമ്മാടിത്തരം കാട്ടിക്കൂട്ടിയാലും രാജ്യത്തെ നിയമസംവിധാനങ്ങള്‍ അനങ്ങുന്നില്ലെന്നും ഇരകള്‍ക്ക് എതിരാണ് അധികാരി വര്‍ഗമെന്നും വ്യാപകമായി വിമര്‍ശനം ഉണയര്‍ന്നിട്ടുണ്ട്. മെയ് അഞ്ചിനാണ് കേസ് വീണ്ടും സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരിക.