ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറക്കാന്‍ ആലോചന 

 

ന്യൂഡല്‍ഹി- ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കകാന്‍ കേന്ദ്രതലത്തില്‍ ആലോചന. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ കമ്മീഷന്‍  കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞു. മെയ് 31-ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം അവരുടെ അനുമതിയോടെയാണെങ്കിലും കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ ബലാല്‍സംഗ കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിച്ചുവരുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒട്ടനേകം സംഭവങ്ങള്‍ കോടതികള്‍ക്ക് മുന്നില്‍വന്നു. പരസ്പരം വിവാഹിതരായ ശേഷവും ആളുകള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി ജയിയില്‍ കിടക്കേണ്ടി വരുന്നു എന്ന വിഷയവും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. 

പ്രായപരിധി സംബന്ധിച്ച ഇപ്പോഴത്തെ നിലപാട് സമൂഹ്യ യാഥാര്‍ഥ്യം കൂടി പരിഗണിച്ച് പുനഃപരിശോധിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ചില ഗോത്ര വിഭാഗങ്ങളില്‍ ഇപ്പോഴും ചെറിയ പ്രായത്തില്‍ വിവാഹം നടക്കുന്നുണ്ട്.

2012ല്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോക്‌സോ) ആക്ട് നിലവില്‍ വന്നതോടെയാണ് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16ല്‍ നിന്ന് 18 ആയി ഉയര്‍ത്തിയത്.