അബ്ദുള്‍നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി

ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാം
 
 
കര്‍ണാടക സര്‍ക്കാരിന്റെയും കര്‍ണാടക ഭീകര വിരുദ്ധ സെല്ലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മഅദനിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി- പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കേരളത്തില്‍ കഴിയുന്ന പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയത്. ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. കര്‍ണാടക പൊലീസ് അനുഗമിക്കണം, കേരള പൊലീസ് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളോടെയാണ് മഅദനിക്ക് കേരളത്തിലേക്കു പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചത്. 
ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും തനിക്ക് പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും മഅ്ദനി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടെന്നും മഅ്ദനി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു.
മഅ്ദനിയുടെ അപേക്ഷയോട് ശക്തമായ വിയോജിപ്പാണ് കര്‍ണാടക അറിയിച്ചത്. ഗുരുതരമായ കുറ്റങ്ങളാണ് മഅദനിക്കെതിരെ ഉള്ളതെന്നും അന്തിമ വിചാരണയ്ക്ക് 5 മാസം കൂടിയേ എടുക്കൂ എന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്രയും കാത്തിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ഇതു കൂടി പൂര്‍ത്തിയാക്കിക്കൂടെയെന്നു ചോദിച്ചു. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍, വിചാരണ പൂര്‍ത്തിയായതും ജാമ്യവ്യവസ്ഥകള്‍ പാലിച്ചതും മഅദനിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ച പ്രശ്‌നങ്ങളുമുണ്ടെന്നുമാണ് അപേക്ഷയിലുള്ളത്. 12 വര്‍ഷം ജയിലിലും 8 വര്‍ഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാദങ്ങള്‍ കേട്ടശേഷം മഅദനിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി നല്‍കുകയായിരുന്നു.