മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

കൊച്ചി-ബാംഗ്‌ളൂരുവില്‍ നിന്നും ഇന്നലെ വൈകീട്ട് കൊച്ചിയിലെത്തിയ  പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്ര മൂലമുണ്ടായ ചെസ്റ്റ് ഇന്‍ഫെക്ഷനും കിഡ്‌നി സംബന്ധമായി അദ്ദേഹത്തിനുള്ള പ്രശ്‌നങ്ങളുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നും അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. രാത്രി ആശുപത്രിയില്‍ തങ്ങിയ ശേഷം നാളെ കൊല്ലം മൈനാഗപ്പള്ളിയിലെ വീട്ടിലേക്ക് യാത്ര തുടരുമെന്നും അവര്‍ വ്യക്തമാക്കി.

കൊച്ചി വിമാനത്താവളത്തില്‍ 7.20 ന് എത്തിയ മഅ്ദനി ക്ഷീണിതനായിരുന്നു. സ്വകാര്യ ഹോട്ടലില്‍ അദ്ദേഹം അല്‍പസമയം മാധ്യമങ്ങളുമായി സംസാരിച്ചു. തുടര്‍ന്ന് കൊല്ലത്തേക്ക് ആംബുലന്‍സില്‍ യാത്ര ആരംഭിച്ചു. എന്നാല്‍ ആംബുലന്‍സ് ആലുവയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടു.  ആംബുലന്‍സില്‍ വെച്ച് ഛര്‍ദിച്ച അദ്ദേഹത്തെ ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനക്ക് ശേഷം അദ്ദേഹത്തെ മുറിയിലേക്ക് മാറ്റി.

ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലേക്ക് എത്തുന്നത്. 12 ദിവസത്തെ യാത്രാനുമതിയാണ് മഅ്ദനി ലഭിച്ചിട്ടുള്ളത്. അടുത്ത മാസം 7 ന് തിരികെ ബെംഗളൂരുവിലെത്തും. 10 പൊലീസുകാരെയാണ് മഅ്ദനിയുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. രണ്ട് പൊലീസുകാര്‍ മഅ്ദനിക്കൊപ്പം ഫ്‌ലൈറ്റിലും ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗവുമാണ് കേരളത്തിലെത്തിയത്.