കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, ഒരാള്‍ മരിച്ചു

 

പാലക്കാട്- കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഇന്നു രാവിലെയുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ (22) ആണ് മരിച്ചത്. ഓമല്ലൂര്‍ രാമവിലാസം പ്രദീഷിന്റെയും രാജശ്രീയുടെയും മകനാണ്. വാഹനത്തിനുള്ളില്‍ കുടുങ്ങി കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ അതിഥി തൊഴിലാളികളാണ്. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അരവിന്ദന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ ആറുമണിയോടെയാണ് സംഭവം. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പൂര്‍ണമായും അണച്ചിട്ടില്ല. പരിക്കേറ്റ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. അകത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം പരിശോധന നടത്തുന്നുണ്ട്. രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. പുലര്‍ച്ചെ ഉള്‍പ്പെടെ ജീവനക്കാരുള്ള കമ്പനിയാണ്.