ഭീതി പരത്തി അരിക്കൊമ്പന്‍ ചിന്നക്കുറ്റിയാര്‍ ജനവാസ മേഖലക്കരികില്‍, ഗ്രാമീണര്‍ വീടുവിട്ടു

 

തിരുവനന്തപുരം-അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലെ കീഴ്കോതയാര്‍ ചിന്നക്കുറ്റിയാര്‍ പ്രദേശത്തെത്തി. ഈ പ്രദേശത്ത് 150 ഓളം വീടുകള്‍ ഉണ്ട്. ആനയെ പേടിച്ച് വീട്ടുകാര്‍ പൊലീസ് ഔട്ട്പോസ്റ്റിനുസമീപമുള്ള ബന്ധുവീടുകളിലേക്ക് മാറി. പതിവായി ആനക്കൂട്ടം എത്താറുള്ള സ്ഥലമാണെന്നും അവയ്ക്കുപിന്നാലെ അരിക്കൊമ്പന്‍ എത്തുമെന്ന് ഭയന്നാണ് ജനം മാറിത്താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു. മേല്‍കോതയാറിലെ ഇലക്ട്രിസിറ്റി ജീവനക്കാര്‍ക്കും പമ്പ് ഹൗസ് ജീവനക്കാര്‍ക്കും അവധി നല്‍കിയശേഷം ഈ സ്ഥാപനങ്ങളുടെ സുരക്ഷ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നലുകള്‍ നഷ്ടപ്പെട്ടതായി തമിഴ്നാട് വനംവകുപ്പ് പറയുന്നു. ഇന്ന് പകല്‍ 1.30 വരെയാണ് സിഗ്നല്‍ ലഭിച്ചത്. പിന്നീട് സിഗ്നല്‍ ലഭിച്ചില്ല എന്നാണ് കന്യാകുമാരി ഡിവിഷനില്‍നിന്ന് നെയ്യാര്‍ ഡിവിഷന് കൈമാറിയ വിവരം. ആനയുടെ 200 മീറ്റര്‍ സഞ്ചാരം മാത്രമാണ് തിങ്കളാഴ്ച രേഖപ്പെടുത്താനായത്.