അരിക്കൊമ്പൻ ദൗത്യം: നടപടികൾ വേഗത്തിലായി, ജി പി എസ് കോളറിനായി അസമിലേക്ക്

 
ഇടുക്കി- അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. കോളർ കൈമാറാൻ അസ്സം ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻറെ അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. ദൗത്യത്തിനായുള്ള മറ്റെല്ലാ ഒരുക്കങ്ങളും ഇടുക്കിയിൽ പൂർത്തിയായിക്കഴിഞ്ഞു. അരിക്കൊമ്പൻ നിലവിൽ ആനക്കൂട്ടങ്ങൾക്കൊപ്പം സിമൻ്റ് പാലം മേഖലയിലാണ് ഉള്ളത്. മയക്ക് വെടി വയ്ക്കുന്നതിനും വനം തിരെഞ്ഞെടുത്തിരിക്കുന്നതും ഈ മേഖതന്നെയാണ്. അതു കൊണ്ട് തന്നെ അനുകൂല സാഹചര്യം ഉണ്ടായാൽ വലിയ പ്രതിസന്ധികളില്ലാതെ ദൗത്യം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.