മലയാള തനിമയുടെ സമഗ്ര പ്രതിഫലനം തീർത്ത ലുലു കേരളീയത്തിന് വർണാഭമായ സമാപനം

 
കേരളീയ കലാരൂപങ്ങളും ഭക്ഷണമേളയും പ്രദർശനങ്ങളും ഉപഭോക്താകൾക്ക് സമ്മാനിച്ചത് വേറിട്ടനുഭവം

കൊച്ചി : ഒരാഴ്ച നീണ്ട കേരളപ്പിറവി ആഘോഷങ്ങൾ ലുലു മാളിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ സമാപിച്ചു. വൈവിധ്യമായ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് ലുലു മാളിൽ ഈ ദിവസങ്ങളിൽ ഒരുങ്ങിയത്. എന്റെ മലയാളം എന്റെ അഭിമാനം എന്ന ആശയത്തിൽ കേരളീയ തനിമ വിളിച്ചോതുന്ന വിപുലമായ പരിപാടികളാണ് മാളിൽ അരങ്ങേറിയത്. ഇതിന് പുറമേ ഗാനമേളയും ഭക്ഷണമേളയും സിനിമാ പ്രദർശനങ്ങളും കലാപ്രകടനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ലുലു കേരളീയത്തിൽ ഭാഗമായി.

കേരളപ്പിറവി ദിനത്തിൽ പഞ്ചവാദ്യത്തോടെയാണ് ലുലു കേരളീയം ആഘോഷങ്ങൾക്ക് തുടക്കമായത്. ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയും ബാൻഡും അവതരിപ്പിച്ച ഗാനമേള ഉദ്ഘാടന ചടങ്ങിലെ നിറകൂട്ടായി. മുളകൊണ്ടൊരുക്കിയ ഉപകരണങ്ങളിലെ സംഗീത വിരുന്നുമായി വയലി ബാൻഡ് അവതരിപ്പിച്ച സംഗീയ നിശ ആവേശകടൽ തീർ‌ത്തു. ഓസ്കാർ തിളക്കത്തിൽ മലയാള സിനിമ എന്ന പേരിൽ  പ്രത്യേക സിനിമാ പ്രദർശനങ്ങളും ഒരുക്കിയിരുന്നു. മലയാള സിനിമയുടെ പെരുമ ഓസ്കാർ വേദിയിലെത്തിച്ച ആദാമിന്റെ മകൻ അബു , 2018 എന്നീ ചീത്രങ്ങളുടെ  പ്രദർശനങ്ങളാണ് പിവിആറിൽ നടന്നത്.

കൂടാതെ തോൽപാവക്കൂത്ത്, രള ഫ്യൂഷൻ നൃത്തം, നൊസ്റ്റാൾജിക് ഓർമ്മകളുമായി നിത്യഹരിത ഗാനമേള എന്നിവയ്ക്ക് പുറമേ കളരിപ്പയറ്റ്, കേരളനടനം, തെയ്യം, മോഹിനിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളും ആഘോഷങ്ങളുടെ നിറചാർത്തായി. കുട്ടികൾക്കായി ഒരുക്കിയ കുരുത്തോല രൂപങ്ങളുടെ പ്രത്യേക വർക്ക്ഷോപ്പ് മനോഹര കാഴ്ചയായി.   വിഭവസമൃദ്ധമായ കേരളീയ സദ്യ ലുലു ഫുഡ് കോർട്ടിൽ ഭക്ഷണപ്രിയരെ ആകർഷിക്കുന്നതായി.