പൊരുതിത്തോറ്റ് സൗദിഅറേബ്യ; പോളണ്ടിന് തകർപ്പൻ ജയം
ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ സൗദി അറേബ്യക്കെതിരെ പോളണ്ടിന് ത്രസിപ്പിക്കുന്ന ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. പോളിഷ് താരം റോബര്‍ട്ട് ലെവൻഡോവ്സ്കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ പിയോറ്റ് സിലിന്‍സ്‌കിയാണ് പോളണ്ടിന്റെ രണ്ടാം ഗോള്‍ നേടിയത്.
ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ചവച്ചത്. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. എന്നാൽ 39–ാം മിനിറ്റില്‍ ഗോൾ നേടി പോളണ്ട് മുന്നിലെത്തി. പിയോറ്റ് സിലിന്‍സ്‌കിയാണ് പോളണ്ടിനായി ആദ്യം വലകുലുക്കിയത്. എന്നാൽ ആക്രമിച്ചു കളിച്ച സൗദിക്ക് 44-ാം മിനിറ്റില്‍ അല്‍ ഷെഹ്‌രിയെ ബീലിക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെ റഫറി പെനാല്‍ട്ടി വിധിച്ചു. കിക്ക് എടുത്ത അല്‍ദൗസാരിക്ക് ലക്ഷ്യം കാണാൻ സാധിച്ചില്ല. കിക്ക് പോളണ്ട് ഗോൾകീപ്പർ സെസ്നി തട്ടിയകറ്റി പോളണ്ടിന്റെ രക്ഷകനായി.
രണ്ടാം പകുതിയിൽ ഗോള്‍ മടക്കാനുള്ള വാശിയോടെയാണ് സൗദി താരങ്ങൾ കളത്തിൽ ഇറങ്ങിയത്. 56-ാം മിനിറ്റില്‍ സൗദി താരം സലിം അൽ ദൗസാരിയുടെ ഷോട്ട് പോളണ്ട് ഗോളി സെസ്നി സേവ് ചെയ്തു. ബോക്‌സിനകത്തെ കൂട്ടപൊരിച്ചിലിനിടെ അല്‍ ദൗസാരി നിലംപറ്റെ പായിച്ച ഷോട്ട് ഷെസ്‌നി കാലുകള്‍കൊണ്ട് തട്ടിയകറ്റുകയായിരുന്നു. 64-ാം മിനിറ്റില്‍ ലീഡ് നേടാന്‍ പോളണ്ടിന്റെ ശ്രമം ക്രോസ് ബാറില്‍ തട്ടിതെറിച്ചു.
എന്നാല്‍ 81-ാം മിനിറ്റില്‍ സൗദിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി കൊണ്ട് പോളണ്ട് രണ്ടാം ഗോള്‍ നേടി. റോബർട്ട് ലെവൻഡോവ്സ്കി തന്റെ ആദ്യ ലോകകപ്പ് ഗോളാണ് പോളണ്ടിനായി കുറിച്ചത്. പ്രതിരോധതാരം മാലിക്കിയുടെ പിഴവ് മുതലെടുത്ത ലെവൻഡോവ്സ്കി അത്യുഗ്രൻ ഫിനിഷിംഗിലൂടെ പോളണ്ടിന്റെ വിജയഗോൾ നേടുകയായിരുന്നു. ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പിൽ പോളണ്ട് ഒന്നാമതെത്തി.