കൊച്ചി: എമ്പുരാൻ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. താൻ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുരളി ഗോപി പരസ്യപ്രതികരണത്തിന് തയ്യാറാവാത്തത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ചെറിയ പെരുന്നാൾ ആശംസകൾ നേർന്നതും ചർച്ചയായി.
എമ്പുരാൻ സിനിമയ്‌ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും വലിയ എതിർപ്പും സൈബർ ആക്രമണവും ഉണ്ടായതിനെ തുടർന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ തയ്യാറായതായി മോഹൻലാലും അണിയറപ്രവർത്തകരും അറിയിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച കുറിപ്പ് സംവിധായകൻ പൃഥ്വിരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുരളി ഗോപി കുറിപ്പ് പങ്കുവെച്ചിരുന്നില്ല.
അതേസമയം, വിവാദങ്ങൾക്കിടെ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്.
Leave feedback about this